Dec 28, 2010

നിള

ഇന്നലെ.....
മലയാളമണ്ണിനെ താരാട്ട് പാടിയുറക്കിയിരുന്നവള്‍;
സാന്ദ്രമായ് എന്നും സാന്ത്വനമേകിയിരുന്നവള്‍;
സന്തോഷങ്ങള്‍കേട്ട് ആവേശമേകിയിരുന്നവള്‍;
സന്താപങ്ങള്‍കേട്ട് മെല്ലെത്തലോടിയിരുന്നവള്‍;
നന്‍മ പുകഴ്ത്തി അനുഗ്രഹിച്ചിരുന്നവള്‍;
തിന്മകള്‍ കണ്ടാല്‍ ശിക്ഷിച്ചിരുന്നവള്‍;
ഒടുവില്‍ ഒരുപിടി ചാരമായ്തീരും മക്കളെ
മാറിലേറ്റി തന്‍റെ പുണ്യം പകര്‍ന്നിരുന്നവള്‍.

ഇന്ന്.....
ശുഷ്കിച്ച് വാടിത്തളര്‍ന്നവള്‍;
കണ്ണീരു പോലും വറ്റിയവള്‍;
താരാട്ടു പാടാന്‍ മറന്നവള്‍;
ഒന്നായിക്കണ്ട മക്കള്‍ പലരായിപ്പിരിഞ്ഞ്
സ്വാര്‍ഥതയും പാപങ്ങളും വെട്ടിപ്പിടിക്കുന്നു;
മെയ്യറ്റ, തലയറ്റ പ്രേതങ്ങള്‍ മോക്ഷം ലഭിക്കാതെ
ഇവളുടെ മാറിലൂടലഞ്ഞുതിരിയുന്നു;
മരണശയ്യയില്‍ കിടന്നവള്‍ നെടുവീര്‍പ്പിടുന്നു;
ആ നിശ്വാസങ്ങള്‍ ചുടുകാറ്റായ് പടരുന്നു.

നാളെ.....
ഇവളെ കുരുതികൊടുത്ത്, ഇവളുടെ മടിത്തട്ടുപിളര്‍ന്ന്‌
അതില്‍ കാലൂന്നിയുയരുന്ന സുഖവാസമന്ദിരങ്ങളില്‍
ശീതീകരിച്ച മുറികളിലിരുന്ന് പാതിമുറിഞ്ഞ മലയാളത്തില്‍
ഇവളുടെ കൊച്ചുമക്കള്‍ കേള്‍ക്കുന്ന പഴംകഥ;
ഇവളുടെ വരണ്ട മാറിടം വെട്ടിപ്പിളര്‍ന്നവര്‍തന്നെ
വിരുന്നുകാര്‍ക്കു ചൊല്ലിക്കൊടുക്കുന്ന ജന്‍മനാടിന്‍ അഭിമാനഗാഥ.

6 comments:

UNFATHOMABLE OCEAN! said...

മരിച്ചു കൊണ്ടിരിക്കുന്ന നിള യെ കുറിച്ചുള്ള കവിത നന്നായിട്ടുണ്ട്
ആശംസകള്‍

കാഡ് ഉപയോക്താവ് said...

മണലെവിടെ മക്കളേ.. മണലെവിടെ മക്കളേ..
പഞ്ചായത്ത് അധികാരികൾ കാശു വാരുന്നു മക്കളെ..
മണൽ മാഫിയ വണ്ടികൾ ചീറിപ്പായുന്നു മക്കളേ...
റോഡുകളെല്ലാം തോടായി മക്കളേ...
മന്ത്രി പുംഗവർ , ഗീർവാണമടിക്കുന്നു മക്കളേ...
നിളാനദി.... എവിടെയാണു മക്കളേ...

Vinod Kooveri said...

ഇവളുടെ വരണ്ട മാറിടം വെട്ടിപ്പിളര്‍ന്നവര്‍തന്നെ
വിരുന്നുകാര്‍ക്കു ചൊല്ലിക്കൊടുക്കുന്ന ജന്‍മനാടിന്‍ അഭിമാനഗാഥ.

നന്നായിട്ടുണ്ട്
ആശംസകള്‍



www.mukkutti.blogspot.com

hafeez said...

ഒരു കണ്ണീരിന്റെ വെള്ളമേ ഇപ്പൊ ഒഴുകാറുള്ളൂ. ഓരോ തവണയും നിളക്കുമീതെ ട്രെയിന്‍ യാത്ര നടത്തുമ്പോള്‍ എത്തിനോക്കുംപോള്‍ ഉള്ള കാഴ്ച അതാണ്‌

Unknown said...

നിളയെ ഇതേവരെ കാണാനായിട്ടില്ല, കാണേണ്ടെന്ന് തന്നെ ഇപ്പൊ നിശ്ചയിച്ചു.

ചരിത്രമുറങ്ങുന്ന മണ്ണ് ചരിത്രമായ് മാറുകയാണ്..

കവിത നന്നായി.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നിള ചിലരുടെ അമ്മ..ചിലരുടെ അമ്മൂമ്മ..ചിലരുടെ..????
എങ്കിലും ഇപ്പോള്‍ അല്‍പ്പം സന്തോഷം തോന്നുന്നു..നിളയുടെ ചുണ്ടില്‍ ഒരു ചിരിയുണ്ട്.കണ്ണില്‍ പ്രതീക്ഷയുണ്ട്.
വറ്റാതിരിക്കട്ടെ,ആ പുഞ്ചിരി.