Jun 18, 2011

വരവുണ്ടെന്‍ കണ്ണന്‍

പിച്ചവേച്ചോടി നടക്കുന്ന കണ്ണനെ
വാത്സല്യത്തോടെ പുണര്‍ന്നൊരീ രാധ ഞാന്‍.
അമ്മയായ് തോഴിയായ് കൂടെനിന്നെന്നും
കണ്ണനെ ലാളിച്ച ഗോപാംഗനയെന്നോ ഞാന്‍?
ദാസിയായ്‌ കണ്ണന്‍റെ പ്രാണപ്രിയയായി  
വിരഹം കൊണ്ടു വലഞ്ഞു പോകുന്നിപ്പോള്‍!

പാറുന്നു ദൂരെ സ്വര്‍ണമണല്‍രേണുക്കള്‍,
വരവുണ്ടെന്‍ കണ്ണന്‍ അശ്വരഥമേറി.
കണ്ണില്‍ തിളങ്ങും കുസൃതിയുണ്ടാവും,
ചുണ്ടില്‍ മധുവൂറും പുഞ്ചിരിയുമുണ്ടാം,
വെണ്ണക്കൈ കണ്ടുഞാന്‍ മെല്ലെച്ചൊടിക്കുമ്പോള്‍
കാണുമാ കള്ളപ്പരിഭവവുമുണ്ടാം.

കേള്‍ക്കാന്‍ തിടുക്കമായാ വേണുഗാനം,
കാണാന്‍ തിടുക്കമായാ മഞ്ജുരൂപം.
അശ്വവേഗത്തില്‍ തുടിക്കുന്നെന്‍ പ്രാണനും
കണ്ണാ നീയെന്നുടെ ചാരത്തണയുമ്പോള്‍.
കുന്നിമണികളാല്‍ ഞാന്‍ കോര്‍ത്ത മണിമാല
കൈയില്‍ക്കിടന്നു പിടക്കുന്നതെന്തിനോ?

Jun 10, 2011

ഗ്രഹണം

നെഞ്ചോടുചേര്‍ത്തെന്നെ മൃദുവായ്ത്തലോടി
മധുവിധുരാവില്‍ ചൊല്ലിത്തന്നു നീ;
വിരഹത്തിന്‍ വിരസമാം രാവുകളില്‍ ദൂതുമായ്‌
ഇത്തിരിമധുരം പകരാന്‍ വരും ചന്ദ്രന്‍.
ദൂരെയൊരു കടലിന്‍റെ തീരത്ത്‌ ഞാനും
ഇങ്ങീ ഏകാന്തതീരത്തു നീയും
വാനിലേക്കുറ്റുനോക്കിക്കിടക്കുമ്പോള്‍,
ഞാനും നീയും കാണുന്നതിവനെ!
നമ്മിലിവന്‍ പൊഴിച്ചീടും പ്രണയാമൃതം.
ഒരേ വാനിന്‍റെ കീഴില്‍ നമ്മള്‍
ഒരേ അമ്പിളിയെ നോക്കിച്ചിരിക്കും.
ദൂരങ്ങള്‍ താണ്ടി മനമൊന്നായിച്ചേരും
നക്ഷത്രപ്പെണ്ണുങ്ങള്‍ കളിയാക്കിച്ചിരിക്കും.

നക്ഷത്രത്തുള്ളികള്‍ വറ്റിയ മാനത്ത്
ചന്ദ്രന്‍ മുഖംവാടി നിന്നെന്‍റെ മുന്നില്‍.
ഏതോ ഗ്രഹണം മറയ്ക്കുന്നു നമ്മളെ;
ഒന്നിനുമാവാതെ മറയുന്നു ചന്ദ്രനും.

Jun 6, 2011

ഉന്മാദികള്‍

ഉന്മാദികള്‍ ചിലര്‍ രാജ്യസ്നേഹത്താല്‍;
ഉന്മാദികള്‍ ചിലര്‍ സിംഹാസനത്തിനായ്;
ഉന്മാദികള്‍ ചിലര്‍ ദൈവനാമത്തില്‍;
ഉന്മാദികള്‍ ചിലര്‍ സമ്പത്തിനോടും;
ഉന്മാദികള്‍ ചിലര്‍ ഹിംസയില്‍; കാമത്തില്‍;
ഉന്മാദികള്‍ പുളഞ്ഞാര്‍ക്കുന്ന ഗര്‍ത്തം!

മനീഷയുടെ രക്തമവരൂറ്റിക്കുടിക്കുന്നു;
മനസ്സിന്‍റെ കനിവുറവ വറ്റി വരളുന്നു;
ഘോരാന്ധകാരം പടര്‍ത്തുന്നു സ്വാര്‍ഥത;
നമ്മളോ, കരകേറാനാകാതെ പിടയുന്നു!

പിറന്നോരു ചെറുപിടി മണ്ണിന്നതിരിട്ടു!
പിറന്നൊരീ പ്രപഞ്ചത്തിന്നതിരെങ്ങാനുണ്ടോ?
ഞെരിച്ചമര്‍ത്തീടാനായ് തേടുന്നധികാരം!
സ്നേഹത്തിന്‍ ശക്തിയാല്‍ വിജയിക്കാനറിയാഞ്ഞോ?
സമത്വം പഠിപ്പിച്ച മതങ്ങളാല്‍ കലഹിപ്പൂ!
സന്ധിയാല്‍ നഷ്ടമാം നേട്ടങ്ങളോര്‍ത്തിട്ടോ?
ദാരിദ്ര്യം വെല്ലുവാന്‍ വെട്ടിപ്പിടിച്ചേറെ!
യാചിക്കും ദൈന്യത കേള്‍ക്കാതെ പോകുന്നോ?
പേടിയകറ്റുവാന്‍ ഹിംസകള്‍ തുടരുന്നു!
ശാന്തിയുദ്ധത്തിന്നു ധൈര്യമില്ലാഞ്ഞോ?
ബലമായ്‌ തോല്പിച്ചു തീര്‍ക്കുന്നു കാമം!
തീക്ഷ്ണമാം പ്രേമത്തിന്‍ ദാരിദ്ര്യംകൊണ്ടോ?

തള്ളിയിട്ടതാരീയഗാധഗര്‍ത്തത്തില്‍,
അനുതാപം ശുഷ്കിച്ച മരണക്കിണറ്റില്‍?
ശാന്തിക്കായ്, പൂര്‍വികര്‍തന്‍ ദീര്‍ഘദര്‍ശനം,
പിഴയായ് ഭവിച്ചപ്പോള്‍ കാലിടറിവീണതോ?
നിയമങ്ങള്‍ തീര്‍ക്കും വിലക്കുകള്‍ മുതലാക്കി
ഇവിടേക്കെറിഞ്ഞത് കുടിലസഹജീവിയോ?

Apr 16, 2011

മരണമൊഴി


ആളിക്കത്താന്‍ തുടങ്ങിയീ പടുതിരി,
അണയ്ക്കാന്‍ കാവല്‍ നില്‍ക്കും മരണം.
കുരുക്കു വീണു മുറുകും ഹൃദയം;
താളം തെറ്റിയിഴയും മിടിപ്പുകള്‍;
തലയിലവന്‍ കൊളുത്തിട്ടു വലിക്കുന്നു;
സഹിക്കാനാവുന്നില്ലീ പ്രാണവേദന.

എങ്കിലും, നഷ്ടപ്പെടുന്നോരമൂല്യനിധി
നശിപ്പിക്കപ്പെടുകില്ലെന്നാശ്വാസം.
അമൂല്യമാവട്ടെ എന്നാളും
ആരുടെ സമ്പത്തായ്‌ വാണാലും!
വീണ്ടും വിങ്ങലായ് ശേഷിപ്പൂ
അനാഥമായീടുമൊരു പൊന്‍തൂവല്‍!
ചെങ്കണ്ണുരുട്ടി കാവല്‍ നില്‍ക്കുമവന്‍
എടുക്കാനയക്കില്ലല്ലോ കൂടെയൊന്നും?

അടഞ്ഞിരിപ്പൂ കനിയേണ്ട കണ്‍കള്‍;
അണഞ്ഞിരിപ്പൂ തെളിയേണ്ട തിരികള്‍;
മരവിച്ചിരിപ്പൂ അറിയേണ്ട നെഞ്ചകം;
മണ്ണായിരിപ്പൂ കേള്‍ക്കേണ്ട കാതുകള്‍;
കല്ലായിരിപ്പൂ താങ്ങേണ്ട കൈയുകള്‍;
കളിയാക്കിച്ചിരിപ്പൂ വിധിയെന്ന ക്രൂരന്‍!

എന്നോടിനിയുമെന്‍ ദൈവം കനിഞ്ഞില്ലേല്‍;
എന്നെത്തഴുകാനാ കൈകളണഞ്ഞില്ലേല്‍;
ആശ്ചര്യമേറെ തീര്‍ക്കാന്‍ കഴിയുമാ
മാനസമിനിയും എന്നെയറിഞ്ഞില്ലേല്‍;
കനിവായ് തന്നൊരീ മാസക്കണക്കുകള്‍
തെറ്റായിപ്പോയിടും, എനിക്കതു നിശ്ചയം!
പോകാനെനിനിക്കിനി നിമിഷങ്ങള്‍ മാത്രം‍
വിട...... വിട...... വിട......

Mar 21, 2011

മൌനം

വികാരങ്ങളെ ഒന്നൊന്നായ് കുടിയൊഴിപ്പിച്ച്
മനസ്സില്‍ മൌനം കുടിയേറിപ്പാര്‍ത്തിരിക്കുന്നു.
അകത്തളങ്ങള്‍ മരവിപ്പിട്ടു തുടച്ചുമിനുക്കിയും
പരിസരം ശൂന്യത നട്ടുപിടിപ്പിച്ചും അലങ്കരിച്ചു.
 
അയല്‍വാസികള്‍ പുകഴ്ത്തി; അവിടമിപ്പോള്‍
സന്തോഷക്കിളികള്‍ ശല്യമുണ്ടാക്കി കലപിലകൂട്ടാറില്ല.
അകത്തളങ്ങളില്‍ ദു:ഖം തുളുമ്പിവീണു നനയാറില്ല.
ചുവരുകളില്‍ പരിഭവങ്ങള്‍ ചിതറിത്തെറിക്കാറില്ല.
അടുക്കളയില്‍നിന്ന് കോപം വെന്ത മണമുയരാറില്ല.
 
ഉള്ളില്‍പ്പോലും 'അമ്മേ' എന്നുവിളിച്ച്
മൂകതയുടെ മിനുസമേറിയ വക്കുടയ്ക്കാതെ,
അമ്മയുടെ നിലാച്ചിരിയില്‍ മിഴിയുടക്കാതെ,
അവരുടെ തെന്നല്‍ക്കൈയില്‍ മെയ്യുടക്കാതെ,
വാതിലുകളും ജനലുകളും കൊട്ടിയടച്ച്,
മഞ്ഞുവീണ മേല്‍ക്കൂരയ്ക്കു താഴെ
മൌനം ആലസ്യത്തോടെ ഉറങ്ങി.

Mar 16, 2011

ദിനചര്യ

ഉച്ചയോടെ ഉണര്‍ന്നു.
മൊബൈലില്‍, മിന്നിസ്പന്ദിച്ച
മിസ്‌കോളുകളും മെസേജുകളും.
ജെല്‍ തേച്ച് മുടിമിനുക്കി.
കിട്ടിയതെല്ലാം മുഖത്ത് വാരിത്തേച്ചു.
സ്റ്റുപ്പിഡ് അച്ഛനേം അമ്മയേം തള്ളിമാറ്റി,
ഇരുചക്രവാഹിനിയില്‍ കേറിപ്പറന്നു.
സ്വവര്‍ഗപങ്കാളിയോടൊപ്പം കഴിച്ചു,
ഒരു മുലപ്പാല്‍ ഐസ്ക്രീം.
ഒറ്റക്കൂട്ടാളി പോരാഞ്ഞ്
ചാറ്റ്റൂമില്‍ ഒപ്പുവെച്ചു.
ഇരുട്ടുവോളം കറങ്ങിത്തിരിഞ്ഞു.
ഇടക്കോരോ പിസ്സയും കോളയും.
നിശാക്ലബിലെ നീലവെളിച്ചത്തില്‍
ലഹരിപിടിച്ച രാത്രി.
പുലരാന്‍നേരം പുതപ്പിനടിയിലേക്ക്‌
ആലസ്യത്തോടെ ചുരുണ്ടുകൂടി.

Mar 11, 2011

നഷ്ടം

മൊഴിമുത്തുകള്‍ കൊണ്ടു മാല തീര്‍ത്തു;
പുഞ്ചിരി ചേര്‍ത്തതിന്‍ മാറ്റുകൂട്ടി;
മെല്ലെയെന്‍ ചാരത്തു വന്നിരുന്നു;
മിഴിയില്‍ മിഴിനട്ടു ചാര്‍ത്തിത്തന്നു.
മറ്റാരും കാണാതൊളിപ്പിച്ചൊരെന്‍
ഹൃദയം പകരമായ് നല്‍കീ ഞാനും.

ചിണുങ്ങിപ്പെയ്തീടും മിഥുനരാവില്‍
മിണ്ടാതവനെങ്ങോ പോയ്മറഞ്ഞു.
കണ്ണീരുവാര്‍ക്കുന്ന വാനിന്‍ കീഴില്‍
ഖിന്നയായ് തേടിയലഞ്ഞിടവേ,
കണ്ടു ഞാനന്നവന്നേകിയോരെന്‍
ശോണിമയാര്‍ന്ന നറുംപൂവിനെ.

വാടിയിട്ടില്ലതിന്‍ തേജസ്സെന്നാല്‍
പാഴായി വീണിന്നു വ്യര്‍ത്ഥമായി.
അന്നവന്‍ തന്നൊരാ മാല ഞാനെന്‍
നെഞ്ചോടു കൈവെച്ചു നോക്കിടവേ,
കണ്ടതോ കണ്ണീര്‍ പടര്‍ന്നതോടെ
മങ്ങിയ വ്യാജമാം മുത്തുകളും.

Mar 7, 2011

പ്രതീക്ഷ

നെഞ്ചകം ചൊരിയുമീ വാത്സല്യപ്പാലാഴി   
കോരിക്കുടിക്കുകെന്‍ മകളേ നീയാവോളം.
നിറയുമാ സ്നേഹത്തില്‍ തിരിയിട്ടു കത്തിക്കൂ.
കണ്ണിലെ താരവിളക്കുകള്‍ തെളിയിക്കൂ.
വെട്ടം പകര്‍ന്നിടൂ ഇരുളുമീ ഭൂമിയില്‍
നന്‍മയായ്, കരുണയായ്,  സാന്ത്വനനാളമായ്.....   

Mar 3, 2011

അമ്മേടെ വാവ

വാവയിപ്പോ പയ്യിന്‍റെ പിന്നാലെ പായാറില്ലല്ലോ? 
മഴയത്തിറങ്ങി തുള്ളിത്തുള്ളിക്കളിക്കാറില്ലല്ലോ?
കത്തുന്ന അടുപ്പിലേക്ക് കുഞ്ഞിക്കൈകള്‍ നീട്ടാറില്ലല്ലോ?
 അയലത്തെ മുത്തിയെ കൂനിക്കാട്ടി കളിയാക്കാറില്ലല്ലോ?
വാവേടെ ദേഹത്തെ ഉവ്വാവുവും ഇപ്പൊ മാറീട്ടുണ്ടല്ലോ?
പിന്നെന്തിനമ്മേ  ഇനിയും തേങ്ങിക്കരയുന്നു?

മധുരമുള്ള ഒത്തിരി പഴങ്ങള്‍ പറിച്ചു കൈയില്‍ത്തരാന്‍,
കളിവീണമീട്ടി എന്നും നല്ല പാട്ടുകള്‍ പാടിത്തരാന്‍,  
മഞ്ചാടിക്കുരുവും പൂക്കളും പെറുക്കി കൂടെനടന്നീടാന്‍,
ഓടിപ്രാന്തനും കള്ളനും പോലീസും കളിച്ചുരസിച്ചീടാന്‍,  
വാവക്കിവിടെ എത്രയെത്ര കൂട്ടുകാരാണെന്നോ?
പിന്നെന്തിനമ്മേ  ഇനിയും തേങ്ങിക്കരയുന്നു?

എന്നാലും അമ്മയെ പറ്റിച്ചോടിയൊളിച്ചു  പതുങ്ങാനും
'കുറുമ്പാ' എന്ന അമ്മേടെ വിളികേട്ടു കുണുങ്ങിച്ചിരിക്കാനും  
കുഞ്ഞിത്തോര്‍ത്തുടുപ്പിച്ചമ്മ രാവിലെ കുളിപ്പിച്ചീടാനും
അമ്മേടെ കഥ‍കേട്ടമ്പിളിമാമനെനോക്കി മാമുണ്ണാനും  
താരാട്ടുകേട്ട് അമ്മയെ കെട്ടിപ്പിടിച്ചൊന്നുറങ്ങാനും  
വാവക്കെപ്പോഴും ഒത്തിരിയൊത്തിരി കൊതിയാവുന്നുണ്ടമ്മേ!

കുഞ്ഞിച്ചിറകുള്ള ഇവിടുത്തെ ഒത്തിരി മാലാഖമാര്‍ക്കൊപ്പം
മാനത്തെന്നും വന്നമ്മയെ വാവ മാടിവിളിച്ചിട്ടും
അമ്മേടെ ഓരോ വിളിക്കും ഇവിടന്നു നീട്ടി മൂളിയിട്ടും
"കരയല്ലേ അമ്മേ" എന്നെത്രയോ തവണ നൊന്തുപറഞ്ഞിട്ടും
കാറ്റിന്‍റെ കൈയില്‍ ചക്കരയുമ്മ കൊടുത്തുവിട്ടിട്ടും
വാവയെ മേലോട്ടൊന്നു നോക്കാത്തതെന്തേ എന്നമ്മേ?

വാവയിപ്പോള്‍ ഒട്ടും കുറുമ്പ് കാട്ടാറേയില്ലമ്മേ
വാവയെ നോക്കിയൊന്ന്‌ ചിരിച്ചൂടേ എന്‍റെ പൊന്നമ്മേ?
ഇവിടാര്‍ക്കും ഒരിക്കലും ഉവ്വാവു വരാറേയില്ലമ്മേ  
പിന്നെന്തിനമ്മേ  ഇനിയും തേങ്ങിക്കരയുന്നു?

Feb 26, 2011

വ്യാകരണം

നാമം; മനുഷ്യത്വം 
ക്രിയ; കാരുണ്യം
വിശേഷണം; നന്‍മ  
വചനം; ഉണ്മ 
ലിംഗം; സദാചാരം
കാലം; അനശ്വരം
അലങ്കാരം; അഭിമാനം
പ്രത്യയം;  സഹനം 
വിഭക്തി ക്രൌര്യത്തോട്‌
സമാസം സഹജീവിയോട്‌
സന്ധി ഹൃദയത്തോട്
വൃത്തം സ്നേഹംകൊണ്ട്

Feb 21, 2011

ശിശിരാന്തം

എകാന്തമീ ഹൈമവതഭൂവിന്‍ സീമന്തത്തില്‍
സിന്ദൂരം ചാര്‍ത്തിയൊരു സൂര്യാംഗുലി.
ഉറഞ്ഞുകൂടിയ മൌനനൊമ്പരങ്ങള്‍ ഉരുകിയൊഴുകി;
കണ്ണീര്‍ക്കണങ്ങള്‍ കിലുങ്ങും മുത്തുകളായ്‌ മാറി.
വ്രണിതവികാരങ്ങള്‍ മരവിപ്പുവിട്ടു മിടിച്ചു;
പ്രണയപ്പക്ഷികള്‍ ചിറകുവിരിച്ചു പാറി.
വര്‍ണപ്പട്ടുചുറ്റി മനോലതകള്‍ പുഞ്ചിരിച്ചു;
പൂമ്പാറ്റകള്‍ വസന്തമധുചഷകം നുണഞ്ഞു.
അനംഗമാരുതന്‍ പരാഗരേണുക്കള്‍ വിതറി;
സ്നേഹമരച്ചില്ലകള്‍ പുഷ്പവൃഷ്ടി നടത്തി.
വാത്സല്യക്കൂട്ടിലൊരു കുഞ്ഞിക്കുയില്‍ പാടി;
തൂക്കണാംകുരുവികള്‍ തൊട്ടിലുകളാട്ടി.
അപ്സരസ്സുകള്‍ ചിലങ്ക കെട്ടിയാടി;
ദേവഗന്ധര്‍വന്‍മാര്‍ കിന്നരിവീണകള്‍ മീട്ടി.

Feb 17, 2011

മൃത്യുഞ്ജയം

അമ്മ മരണക്കിടക്കയിലാണ്;
ചുട്ടുപൊള്ളുന്ന പനി
ചോര തുപ്പിയുള്ള ചുമ
മേലാകെ പഴുത്ത വ്രണങ്ങള്‍
അറ്റുപോയ അവയവങ്ങള്‍ 
നിറയെ ശസ്ത്രക്രിയാപ്പാടുകള്‍ 
അറപ്പുളവാക്കും ദുര്‍ഗന്ധം
മൊളിപിടിച്ച ശരീരം
വരണ്ട കണ്ണീര്‍പ്പാടുകള്‍
കീറിയ ഉടുവസ്ത്രം
പുതപ്പിലും നിറയെ തുളകള്‍;
അമ്മയുടെ ഉടുതുണി മാറ്റിയും
മാറും വയറും പിളര്‍ന്നുംപോലും
ഐശ്വര്യം തിരയും മക്കള്‍;
പരസ്പരം കൊന്നുതള്ളിയും
വെട്ടിപ്പിടിച്ചും സ്വയം നശിക്കുന്നവര്‍;
വേദന കൊണ്ടമ്മ പുളയുന്നു
ദാഹജലത്തിനായി കേഴുന്നു; 
നരച്ചുപാറിയ മുടിയിഴകള്‍
കാഴ്ച മങ്ങിയ കണ്ണുകള്‍
കുഷ്ഠം ബാധിച്ച ചര്‍മം.
പുലര്‍ച്ചെയും സന്ധ്യയിലും മുടങ്ങാതെ
കാന്തന്‍ നെറുകില്‍ ചാര്‍ത്തും
സിന്ദൂരം മാത്രം നിറം മങ്ങാതെ
സ്നേഹത്തിന്‍ തുടുപ്പായ്  തിളങ്ങി! 
സഹോദരരേ, നമുക്കൊരുമിച്ചമ്മതന്‍
ശേഷിച്ച സൌഖ്യത്തിനു കാവലാവാം;
കെട്ടതെല്ലാം അഗ്നിയില്‍ വലിച്ചെറിഞ്ഞ്
പുണ്യാഹം തളിച്ച് മനസ്സ് ശുദ്ധമാക്കി
അമ്മയുടെ ദീര്‍ഘായുസ്സിനായ്
നടത്താം നമുക്കൊരു മൃത്യുഞ്ജയം;
ഇനിയെങ്കിലും സ്നേഹിക്കാം നമുക്കമ്മയെ
സര്‍വംസഹയാമീ ദേവിയെ...

Feb 13, 2011

ചുവപ്പ്

സ്വാര്‍ത്ഥകോമരങ്ങള്‍ വാളെടുത്തു;
പലവര്‍ണക്കൊടികളില്‍ രക്തം പൊടിഞ്ഞു;
കാവിയിലും പച്ചയിലും ചുവപ്പ് പടര്‍ന്നു;
പെണ്ണും പൊന്നും ചുവപ്പില്‍ മുങ്ങി;
ദുഷിച്ച ഹൃദയങ്ങള്‍ ചോര വാര്‍ത്തു;
ദ്രവിച്ച തലച്ചോറുകള്‍ പിളര്‍ന്ന് ചോരചിന്തി;
ജലചക്രം രക്തവ്യൂഹത്തില്‍പ്പെട്ടുഴറി;
ബാഷ്പീകരിച്ചതും സാന്ദ്രീകരിച്ചതും
രൂക്ഷഗന്ധം പരത്തിയ ചുവപ്പ്;
തുടുക്കെ പെയ്തത് രുധിരമഴ;
ഒഴുകുന്നു വീണ്ടും ചോരപ്പുഴകള്‍; 
അലയടിക്കുന്നു വീണ്ടും രക്തക്കടല്‍.  

Feb 9, 2011

എന്‍റെ കുഞ്ഞ്

എന്‍റെ ഗര്‍ഭാശയത്തിലെ ആദ്യസ്പന്ദനം
കൊടുംനോവുകള്‍ക്കൊടുവിലെ നെടുവീര്‍പ്പ്
എന്‍റെ വാല്സല്യത്തിരി തെളിയിച്ച ദീപനാളം
അമൂല്യനിധിയായ്‌ കിട്ടിയ മിനുമിനുത്ത മുത്ത്‌
ഉള്ളിലെ ഇരുട്ടില്‍ വിടര്‍ന്ന വെളുത്ത പൂവ്
മുറിവുകളുണക്കാന്‍ ഒഴുകിയെത്തിയ അമൃത്
മനസ്സില്‍ കുളിരുതരാന്‍ വന്ന മഞ്ഞുതുള്ളി
നെഞ്ചിലെ ഗ്രീഷ്മത്തില്‍ പെയ്ത ചാറ്റല്‍മഴ
കണ്ണീര്‍ തുടക്കാന്‍ നീണ്ട സൂര്യസ്പര്‍ശം
ജീവനില്‍ സപ്തവര്‍ണങ്ങളില്‍ വിടര്‍ന്ന മഴവില്ല്

Feb 8, 2011

ഉതിര്‍ദളങ്ങള്‍

കാറ്റും വണ്ടും ചിത്രശലഭവും
തേനീച്ചയും തേന്‍കുരുവിയും
എന്നോട് പ്രണയം പാടിവന്നു.
പക്ഷെ ആരും ചോദിച്ചില്ല;
നീയെന്നെ പ്രണയിക്കുന്നോയെന്ന്.
സമ്മതം കാത്തുനില്‍ക്കാതെ
എന്‍റെ ചുണ്ടിലെ മധുരവും
മെയ്യിലെ സുഗന്ധവും കവര്‍ന്നെടുത്ത്
വന്നവരെല്ലാം തിരിച്ചുപോയി.
ഇന്ന്, ഇതളുകള്‍  കരിഞ്ഞ്  
കൊഴിഞ്ഞുവീണ എന്നെത്തഴുകാന്‍; 
ഇനിയെന്നെ നോക്കിച്ചിരിക്കാന്‍
നീയില്ലേ എന്ന് സങ്കടപ്പെടാന്‍;
എന്‍റെ നോവറിയാതെയെങ്കിലും
ഓരോ പീഡകള്‍ക്കുമൊടുവില്‍ 
ദാഹജലമേകിയെന്നെപ്പരിപാലിച്ച
ഈ കൊച്ചുകുഞ്ഞ് മാത്രം!

Feb 4, 2011

യാത്ര

തന്‍റെ തുടുത്ത ഹൃദയം 
അവളെനിക്ക്‌ തന്നു.
അതിന്‍റെ ജീവനൂറ്റിക്കുടിച്ച് 
നരച്ച ഹൃദയം
ഞാനവള്‍ക്ക് തിരികെക്കൊടുത്തു.
നരയുടെ ഒടുവില്‍
അതിന്‍റെ ആയുസ്സ്
ഒരു മരക്കൊമ്പില്‍
തൂങ്ങിയൊടുങ്ങി.
അതിനെ പിന്നിലാക്കി
അതില്‍നിന്നൂറ്റിയെടുത്ത  
ഉന്മേഷത്തോടെ, ഓജസ്സോടെ
ഞാന്‍ മുന്നോട്ടു നീങ്ങി;
മറ്റൊരു ജീവസ്സുറ്റ
ഹൃദയവും തേടി.

Feb 2, 2011

കണക്കുകളെല്ലാം പിഴച്ചിരിക്കുന്നു

കൊടുത്തതെത്ര; കണക്കു വച്ചില്ല ഞാന്‍.  
കൊണ്ടതെത്ര; എഴുതിയും വച്ചില്ല ഞാന്‍.
മുന്നില്‍ നിരക്കുന്നു കണക്കുപുസ്തകങ്ങള്‍
മുതലും പലിശയും കൂട്ടുപലിശയുമായ്.
കണ്ണുരുട്ടിക്കൊണ്ടു നാവോങ്ങിനില്‍ക്കുന്നൂ
കണ്ടുശീലിച്ച  മുഖങ്ങളെല്ലാം മുന്നില്‍.
അറിയില്ല; കടങ്ങള്‍ വീട്ടുവാനൊരു മാര്‍ഗം.
അറിയില്ല; കിട്ടാക്കടങ്ങളുണ്ടോയെന്നും.
ഓര്‍മയില്‍പ്പോലും സൂക്ഷിച്ചുവെക്കുവാന്‍  
ഓര്‍ത്തതില്ല ഞാന്‍ കൊടുത്ത കണക്കുകള്‍.
കണ്ടതുമില്ലവയാരുടെ കണക്കിലും;
കണ്ടതോ ഞാന്‍ കടംവാങ്ങിയവ മാത്രം.
പിഴച്ചിരിക്കുന്നെന്‍ കണക്കുകളെല്ലാമേ.
പിഴുതെറിയുന്നതെങ്ങനെയീ പാഴ്ജന്മം?

Jan 30, 2011

ചാപിള്ള

മനുഷ്യമനസ്സുകളില്‍ എന്‍ഡോസള്‍ഫാന്‍   പടര്‍ന്നിരിക്കുന്നു.
അവന്‍റെ വികാരങ്ങള്‍ വികലമായിരിക്കുന്നു.
കാഴ്ച നഷ്ടപ്പെട്ട സ്നേഹം;
നാവു കോടിയ പ്രതികരണാത്മകത;
വഴങ്ങാത്ത കൈകളുമായ് കാരുണ്യം;
വിറയ്ക്കുന്ന കാല്‍കളുമായ്  ആത്മബോധം;
എല്ലുന്തിയ നെഞ്ചിന്‍കൂടുമായ്
ചുരുണ്ടുകൂടുന്ന അഭിമാനം;
പേടിപ്പെടുത്തുന്ന ഞരക്കം മാത്രം
ബാക്കിയാക്കുന്ന പ്രണയം;
തുറിച്ച കണ്ണുകളുമായ് ക്രൂരത;
വികൃതമായ തലയുമായ് മതവികാരങ്ങള്‍;
ഈ വിഷദുരന്തത്തിനെതിരേ നടത്തണം,
പുതുതലമുറയില്‍ ബോധവല്‍ക്കരണം! 
അധികാരികള്‍ അപേക്ഷ സ്വീകരിച്ചു.
സ്വാര്‍ത്ഥതാല്‍പര്യങ്ങളുടെ എന്‍ഡോസള്‍ഫാന്‍
കലക്കിക്കുടിച്ച് അവര്‍ രംഗത്തിറങ്ങി;
അലമുറകള്‍ക്ക് പ്രതിവിധിയായ് പിറന്ന
ചാപിള്ളയുടെ അലങ്കരിച്ച ശവമഞ്ചവുമായ്...

Jan 25, 2011

സിംഹിണിയുടെ ആജ്ഞ

എന്റെ ഗുഹക്കു മുന്നില്‍
ഓരിയിടുന്ന ചെന്നായ്ക്കളേ, 
നിങ്ങളെന്നെ പുറത്തിറക്കല്ലേ.
എന്‍റെ മക്കളും പ്രിയതമനും
സുഖമായുറങ്ങുന്നു.
അവരുടെ ഉറക്കം കെടുത്തരുത്.
എന്‍റെ പ്രിയനൊന്നു ഗര്‍ജിച്ചാല്‍
വാലുംപൊക്കിയോടാനേ നിങ്ങള്‍ക്കാവൂ.
ഇവര്‍ക്കു കാവലായി
ശാന്തമായിരുന്നോട്ടെ ഞാന്‍.
എന്‍റെ ശാന്തത നിങ്ങളുടെ വിജയമെന്ന്
തെറ്റിദ്ധരിച്ച്‌ പരിഹസിച്ചു ചിരിക്കല്ലേ.
സിംഹക്കൂട്ടിനു മുന്നില്‍ നിന്ന്
ഓരിയിട്ടാല്‍ അത് ഗര്‍ജനമാവില്ല.
ഇവിടെ നിന്ന് അഹങ്കാരച്ചിരി ചിരിച്ചാല്‍
ആരും നിങ്ങളെ മൃഗരാജരായ് വാഴിക്കില്ല.
നിങ്ങളുടെ അപകര്‍ഷതാബോധം 
മൂടിവെക്കാനുള്ള പാഴ്ശ്രമം മാത്രം! 
സഹതാപമുണ്ട് നിങ്ങളോട്;
അതിനാലവസരം തരുന്നു രക്ഷപ്പെടാന്‍.
എന്‍റെ കൂര്‍ത്ത നഖങ്ങളിലും
മൂര്‍ച്ചയുള്ള ദംഷ്ട്രകളിലും
കിടന്നു പിടയാതെ രക്ഷപ്പെട്ടോളൂ.

Jan 23, 2011

ദോഷൈകദൃക്ക്

രാവിലെ എഴുന്നേല്‍ക്കാന്‍ വൈകി;
മക്കളുമായി മല്ലടിച്ച്
അടുക്കളയില്‍ വട്ടംതിരിയുന്ന
ഭാര്യയുടെ ശ്രദ്ധക്കുറവ്!

പത്രമോടിച്ചുനോക്കിയപ്പോള്‍
വായിക്കാന്‍ ആകാംക്ഷ നല്‍കിയത് 
കറുത്ത വിശേഷങ്ങള്‍ മാത്രം;
ഈ ലോകം നന്നാവില്ല!

മതിലിനരികില്‍ മകന്‍
അടുത്ത വീട്ടിലെ കൌമാരക്കാരിയോട്
കുശലം ചോദിക്കുന്നു;
അയല്‍വാസിയുടെ വളര്‍ത്തുദോഷം!

മൊബൈലിന്‍റെ കരച്ചിലടക്കാന്‍ തിരിയുമ്പോള്‍
പാളിയ വണ്ടിച്ചക്രങ്ങളില്‍ നിന്ന്
തലനാരിഴക്ക് രക്ഷപ്പെട്ട വിദ്യാര്‍ഥി;
ഇവറ്റക്കൊക്കെ നോക്കി നടന്നൂടെ?

ദാരിദ്ര്യരേഖപോല്‍ തൂങ്ങിയാടുന്ന കൈകളില്‍ 
ഒരുകെട്ട് കടലാസുമായ് എന്നുമീ ആപ്പീസില്‍
കയറിയിറങ്ങുന്ന വൃദ്ധന്‍ മയങ്ങിവീഴുന്നു;
വല്ലതും തിന്നും കുടിച്ചും ഇറങ്ങിപ്പുറപ്പെട്ടൂടെ?

 വൈകുന്നേരം വീട്ടിലേക്കു തിരിച്ചപ്പോള്‍
വഴിമുടക്കിയായി കിടക്കുന്നു
അന്നത്തെ കാറ്റിലും മഴയിലും വീണ മരച്ചില്ല;
ആര്‍ക്കെങ്കിലും ഇതൊന്നെടുത്തു മാറ്റിക്കൂടെ?

പ്രോഗ്രസ് കാര്‍ഡ് ഒപ്പിടീക്കാന്‍
പരുങ്ങിപ്പരുങ്ങി പിന്നാലെ നടക്കുന്നു
ഭാര്യ ലാളിച്ചു വഷളാക്കിയ ഇളയ സന്തതി;
എന്തുകൊണ്ട് നീ രണ്ടു മാര്‍ക്ക് നഷ്ടപ്പെടുത്തി?

ടിവിയില്‍  അവതാരകരുടെ രൂപം മോശം;
ചിരിപ്പിക്കാന്‍ വന്നവരുടെ വേഷം മോശം;
ചിന്തിപ്പിക്കാന്‍ വന്നവരുടെ കോലം മോശം;
എവിടുന്നു കിട്ടി ഇവറ്റകളെയൊക്കെ?

ഓണ്‍ലൈനില്‍ പഴയ സഹപാഠി
പച്ചക്കൊടി പിടിച്ചു നില്‍ക്കുന്നു;
ഉയര്‍ന്ന ഉദ്യോഗസ്ഥനാണേലും അറിവില്ല;
കുറച്ചു വിജ്ഞാനം വിളമ്പിക്കൊടുക്കാം.

ഫേസ്ബുക്കില്‍ സാധാരണക്കാരന്‍റെ ക്രിയാത്മകതകള്‍
ഫോട്ടോകളായും വീഡിയോകളായും രചനകളായും;
ഇവന്മാര്‍ക്കുമാകാം കുറച്ച് കമന്‍റ്;
ഭംഗി പോരാ, വിഷയം പോരാ, തീക്ഷ്ണത പോരാ!

ഉറങ്ങുന്നതിനു മുമ്പ് ഭാര്യക്ക് താക്കീത്;
മുറികളെല്ലാം ശരിക്ക് പൂട്ടണം.
ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോള്‍ മനോഗതം;
ഭൂമിയില്‍ നന്മയെന്നൊന്നില്ല, കലികാലം!

Jan 22, 2011

അനുരാഗതപസ്യ

കല്പനാജാലകവാതില്‍ക്കല്‍ ഞാന്‍  
കാണ്മൂ നിത്യവും നിന്‍റെ രൂപം.
കുളിരേകും ശാന്തമാം ശ്യാമാരാവിന്‍
വശ്യതയോലുമാ കാഴ്ചകാണേ
ഇരുളില്‍ വിരിയുന്ന വെണ്‍പുഷ്പത്തിന്‍
മാദകഗന്ധം പടര്‍ന്നിടുന്നു.
രാപ്പാടിപ്പാട്ടുപോല്‍ താളാത്മകം
നിന്നുടെ ശ്വാസവും നിശ്വാസവും.
മോഹവും ഭീതിയും ചേര്‍ത്തുണര്‍ത്തും

മോഹനഗന്ധര്‍വസുന്ദരന്‍ നീ. 
കണ്ണില്‍ കത്തുന്ന ശൈവഭാവം,
കരളില്‍ കനക്കുന്ന മൌനരാഗം,
വിശ്വം നമിക്കുന്ന പ്രൌഢശബ്ദം,
വിളങ്ങും മുഖത്തു വിജയീഭാവം,
വാക്കില്‍ കാമന്‍റെ പൂവമ്പില്ല,
നോക്കില്‍ പ്രണയത്തിന്‍ തേനൂറില്ല.
ആരാധിക്കുന്നു ഞാനീ ധാര്‍ഷ്ട്യത്തെ,
പ്രണയിച്ചിടുന്നു ഞാനീ പാരുഷ്യം.
പരുക്കനാ നെഞ്ചിലൊളിച്ചിരിക്കും
മൃദുലാനുരാഗം വെളിച്ചംകാണ്‍കെ
പ്രണയത്തിന്നേഴു നിറങ്ങളും നാം
വെണ്മയായ് പ്രതിഫലിപ്പിച്ചിടേണം.
ഏഴഴകുള്ള കറുപ്പായ് തമ്മില്‍
ദു:ഖങ്ങള്‍ സ്വാംശീകരിച്ചിടേണം.
കളങ്കത്തിന്‍ ചായക്കൂട്ടു കടത്താത്ത
കാപട്യത്തിന്‍ നിറങ്ങളെടുക്കാത്ത
തൂമഞ്ഞിന്‍ കുഞ്ഞുകണങ്ങളാല്‍ തീര്‍ത്തൊരു  
സ്നേഹപ്പളുങ്കായ് ചിരിച്ചിടേണം.

Jan 19, 2011

കിമേറയോട്*

നിന്നെയോ ക്രൂരതയുടെ മൂര്‍ത്തീഭാവമാക്കിയത്?
നിന്നെയോ ദുഷ്ടതയുടെ പര്യായമെന്ന് വിളിച്ചത്?
നിന്‍റെ നിര്‍വചനം അപ്രാപ്യപ്രതീക്ഷയെന്നോ? 
പക്ഷെ ഞാന്‍ നിന്നെ ഒരുപാടിഷ്ടപ്പെടുന്നു.

നിന്‍റെ തീതുപ്പും മൃഗരാജശിരസ്സും
പാമ്പിന്‍വാലും കാണുന്നവരെന്തേ
നിന്നിലെ മാതൃത്വത്തിന്‍ പ്രതീകമാം
അകിടു കാണാതെ പോകുന്നു?
അതുണര്‍ത്തുന്നെന്നില്‍ അവാച്യവികാരങ്ങള്‍!

ഇന്നിന്‍റെ തലമുറ നിന്നെപ്പോലെ 
പ്രതികരണാഗ്നി വമിപ്പിച്ചെങ്കില്‍;
അനീതിക്കെതിരെ ഗര്‍ജ്ജിച്ചെങ്കില്‍;
അഴിമതിക്കെതിരെ വിഷം ചീറ്റിയെങ്കില്‍;
ഇതിനെല്ലാമപ്പുറമവര്‍
മാനവികതയെ വാരിപ്പുണര്‍ന്നെങ്കില്‍.

കിമേറാ, അവരെ വിളിച്ചുണര്‍ത്തൂ!
അവരെ നയിക്കും വെണ്‍പ്രതീക്ഷയാകൂ നീ!  

*കിമേറ : ഗ്രീക്ക് ഇതിഹാസകഥാപാത്രം - തീ തുപ്പുന്ന വായും സിംഹത്തിന്റെ തലയും ആടിന്റെ ഉടലും പാമ്പിന്റെ വാലുമുള്ള ഒരു പെണ്‍ജീവി. പില്‍ക്കാലത്ത്‌ 'കിമേറ' എന്ന വാക്കിന് 'നടക്കാന്‍ സാധ്യതയില്ലാത്ത ഭാവനകളും പ്രതീക്ഷകളും', 'അവിശ്വസനീയം' എന്നീ അര്‍ഥങ്ങള്‍ വന്നു.

Jan 16, 2011

മുഖംമൂടി


വലിച്ചെറിയൂ നിന്‍റെ പാഴ്മനസ്സ്
പറിച്ചുകളയൂ  നിന്‍റെ പരിഹാസ്യഹൃദയം
കൊട്ടിയടക്കൂ നിന്‍റെ പഞ്ചേന്ദ്രിയങ്ങള്‍

നല്ലൊരു മുഖംമൂടിയെടുത്തണിഞ്ഞ്  
കാപട്യത്തിന്‍റെ വസ്ത്രങ്ങളണിഞ്ഞ്
ചായക്കൂട്ടുകള്‍ വാരിത്തേച്ച്‌ 
അണിഞ്ഞൊരുങ്ങി നീ വരൂ

പിന്നെ ദു:ഖങ്ങളില്ല ദൈന്യതയില്ല
കരളലിയും അനുകമ്പയില്ല
പശ്ചാത്താപമില്ല നഷ്ടബോധമില്ല

Jan 13, 2011

കരുണവിപ്രലംഭം

വിഷ്ണോ! മഹാപ്രഭോ! കാണുവാനില്ലയോ
ഹിമവല്‍മാറില്‍ ബദരികാശ്രമത്തില്‍  
സര്‍വം ത്യജിച്ചു നിന്‍ പ്രീതിലബ്ധിക്കായി
ഘോരതപം ചെയ്യും കന്യാതുളസിയെ?
പഞ്ചാഗ്നി മധ്യത്തിലങ്ങയെ പൂജിപ്പൂ
വേനലില്‍, പൊള്ളും കൊടുംചൂടിലും പ്രഭോ;
നീരാന്തരത്തിലൊരു ശൈത്യം മുഴുവനും
അങ്ങേ സ്തുതിക്കുന്നേനൊട്ടും വിറക്കാതെ.
നിത്യവുമാപുണ്യപാദങ്ങള്‍ സങ്കല്പി-
ച്ചവയെ പുണര്‍ന്നു മയങ്ങുന്നോളല്ലോ ഞാന്‍.
എന്നുടെ ഭക്ഷണമങ്ങുതന്നുച്ഛിഷ്ട-
മെന്നു സങ്കല്പിച്ചു ഭോജിപ്പോളല്ലോ ഞാന്‍.
 നിര്‍വൃതിക്കൊള്ളുന്നാ സങ്കല്പമാത്രയില്‍
സങ്കല്പമെന്തേ നിജമാകാത്തൂ പ്രിയാ?
ഹൃദയത്തിന്നോരോ തുടിപ്പിലും വിങ്ങുന്നു
ഉയിരിന്‍റെയോരോ ശ്വാസത്തിലും തേടുന്നു
കണ്ടതില്ലങ്ങയെ, വന്നതില്ലങ്ങെന്തേ?
പിടയുന്നു ഞാനാ വരപ്രസാദത്തിനായ്.
കേള്‍ക്കാത്തതെന്തങ്ങെന്‍ ദീനമാം രോദനം?
താങ്ങുവാന്‍ വയ്യാ ഇനിയുമീ നൊമ്പരം!
ഉണ്ണാവ്രതം നോല്‍ക്കാം ജലപാനം വെടിയാം ഞാന്‍
ശ്വാസനിശ്വാസങ്ങള്‍ പോലുമുപേക്ഷിക്കാം.
കാത്തിരുന്നീടാം ഞാന്‍, കാണുന്നില്ലങ്ങയെ
വൈകുന്നതെന്തങ്ങെന്‍ പ്രാണേശ്വരാ വരാന്‍?
നിത്യവുമങ്ങയെത്തേടുമെന്‍ മാനസം
കാണാത്തതെന്തങ്ങ്? കനിയാത്തതെന്തങ്ങ്?
നരകാന്തകാ, നൊന്തുവെന്തുനീറുന്നൊരീ 
ഹൃത്തടമങ്ങു തഴയുന്നതെന്തിനോ?
സംവത്സരങ്ങള്‍ ഞാന്‍ കാത്തിരിക്കാമെന്‍റെ
സര്‍വവുമങ്ങേക്കായ് ഞാന്‍ ത്യജിക്കാം.
ഒന്നിങ്ങു വന്നെങ്കില്‍, അന്നു ഞാനാ പുണ്യ-
പാദങ്ങളില്‍ വീണു പൂജ ചെയ്യാം.
ദു:ഖങ്ങളെല്ലാം ക്ഷണംകൊണ്ടു മായ്ക്കുമാ
മാറില്‍ ചേര്‍ന്നന്നു ഞാന്‍ സ്വര്‍ഗം പൂകും!

Jan 10, 2011

വിചിത്രം!

ആരും കാണാതെ ചിപ്പിക്കുള്ളിലൊളിച്ച 
രാമഴയുടെ കണ്ണീര്‍ത്തുള്ളിയെ തുറന്നെടുത്ത്
അമൂല്യസൌന്ദര്യമായി വില്‍ക്കുന്നു!

രയുന്ന പ്രകൃതിയുടെ കണ്ണീര്‍ തുടക്കാന്‍
മഴവില്‍ത്തൂവാലയുമായ് വരുന്ന സൂര്യനെ
കരിമേഘങ്ങള്‍ വാരിത്തേച്ച്‌ പരിഹസിച്ചുചിരിക്കുന്നു!

വിരലുകള്‍ക്കിടയില്‍ ഞെരിഞ്ഞുപിടയുന്ന
വീണക്കമ്പിയുടെ  രോദനംകേട്ട്
കര്‍ണ്ണമധുരമെന്നു ചൊല്ലി ആസ്വദിക്കുന്നു!

വെട്ടംകണ്ടോടിയെത്തുന്ന  ഈയാംപാറ്റകളുടെ
ചിറകുകരിച്ച്‌, പിടക്കുന്ന നെഞ്ചില്‍ ചവിട്ടിനിന്ന് 
വീണ്ടും ഇരകളെ ആകര്‍ഷിക്കുന്നു! 

വെച്ചുകെട്ടിയ മാന്യതയുടെ മുഖംമൂടിയഴിഞ്ഞ്,
മറച്ചുവെച്ച സ്വതസിദ്ധഭാവങ്ങള്‍ വെളിച്ചപ്പെടുമ്പോഴതിനെ  
കാപട്യങ്ങളറിയാത്ത മിണ്ടാപ്രാണികളുടെ
'മൃഗീയത'യെന്നു വിളിക്കുന്നു!

Jan 8, 2011

അറിയാതെപോയ പ്രണയം

ആദ്യമായ് നമ്മള്‍ കാണുമ്പോള്‍
ഇടയ്ക്കു പതറിയും
ഇടയ്ക്കു വിസ്മയിച്ചും നില്‍ക്കുന്ന
പാതിവിടര്‍ന്ന കൌമാരമായിരുന്നെനിക്ക്‌.

നിന്‍റെ പുഞ്ചിരിയില്‍, 
ഒരു ഉദ്യാനപാലകന്‍റെ ലാളന.
നോട്ടത്തില്‍, ആകാശത്തുനിന്ന് കണ്ണിറുക്കുന്ന
നക്ഷത്രത്തിന്‍റെ കുസൃതി.
വാക്കുകളില്‍, എന്‍റെ ഇതളുകളില്‍  തലോടുന്ന
മഞ്ഞുകണത്തിന്‍റെ കുളിര്.
കോപിക്കുമ്പോള്‍, എനിക്കു വിടരാനായ്
വെളിച്ചംവീശുന്ന സൂര്യന്‍റെ ഇത്തിരിച്ചൂട്.
അടുത്തെത്തുമ്പോള്‍, തേന്‍ നുണയാനെത്തുന്ന  
ശലഭത്തിന്‍റെ ചിറകുകളുടെ മൃദുസ്വനം.
നീയകലുമ്പോള്‍, എന്നെത്തഴുകി ഓടിപ്പോകുന്ന
കാറ്റിനോടെനിക്ക് തോന്നുന്ന പരിഭവം.

എന്നിട്ടും ഞാനറിഞ്ഞില്ല;
എനിക്ക് നിന്നോട് പ്രണയമായിരുന്നെന്ന്.
എല്ലാമറിഞ്ഞിട്ടും നിന്‍റെ പ്രണയം
നീ പറയാതെ ഒളിച്ചുവെച്ചതെന്തേ?
ഇതളുകള്‍ മുഴുവന്‍ വിടര്‍ന്നയുടനെ,
നീ പരിപാലിച്ച പ്രണയത്തോപ്പില്‍നിന്ന്
യജമാനനെന്നെ പറിച്ചുവില്‍ക്കുമ്പോള്‍,
ഒന്നുമുരിയാടാതെ നീ മാറിനിന്നതെന്തേ?

ഏതോ ഒരു ഇരുണ്ട സ്വീകരണമുറിയിലെ
ഇടുങ്ങിയ പൂപ്പാത്രത്തിലിരുന്ന്
വാടിത്തളര്‍ന്ന് ശ്വാസംമുട്ടുമ്പോള്‍  
ഞാന്‍ അവിടമാകെ തിരഞ്ഞത്
എന്നിലെ ജീവന്‍റെ ഓജസ്സായിരുന്ന
നിന്‍റെ പുഞ്ചിരിയിലെ ലാളനയെയാണ്;
നിന്‍റെ നോട്ടത്തിലെ നക്ഷത്രക്കുസൃതിയെയാണ്;
നിന്‍റെ വാക്കുകളിലെ കുളിരിനെയാണ്;
നിന്‍റെ കോപത്തിന്‍റെ ഇത്തിരിച്ചൂടിനെയാണ്;
നിന്‍റെ സാമീപ്യത്തിന്‍റെ മൃദുസ്വനത്തെയാണ്;
എന്‍റെ പരിഭവംകാണാന്‍ ഓടിയൊളിക്കുന്ന നിന്നെയാണ്.

അന്നാദ്യമായ്‌ ഞാന്‍ തിരിച്ചറിഞ്ഞു
എനിക്കു നിന്നോട് പ്രണയമായിരുന്നെന്ന്!

Jan 4, 2011

കര്‍ക്കിടകപ്പെണ്ണ്

നിങ്ങളെന്‍റെ വരവും കാത്തിരിക്കുകയായിരുന്നു;
ചുട്ടുപൊള്ളുന്ന രാപ്പകലുകള്‍ക്ക്‌ തണുപ്പു പകരാന്‍!
നിങ്ങള്‍ക്കായ് സമൃദ്ധിയുടെ പറുദീസ ചമയ്ക്കാന്‍!

ഉള്ളിലൊരു സാഗരത്തോളം ദു:ഖങ്ങളുടെ അലകളൊതുക്കി
വിങ്ങുന്ന ഹൃദയത്തിന്‍റെ തുടിപ്പുകളുമായി ഞാനെത്തി;
എന്‍റെ കരിനീലമിഴികളെ നോക്കി നിങ്ങള്‍ പുഞ്ചിരിച്ചു.
ആ  ചഞ്ചലനേത്രങ്ങളില്‍ നിങ്ങള്‍ കണ്ടില്ല
തുളുമ്പിവരുന്നോരെന്‍ തേങ്ങലുകള്‍;
പകരം നിങ്ങളതില്‍ത്തിരഞ്ഞു
 സുഖസമൃദ്ധികളുടെ താക്കോല്‍പ്പഴുത്;
സ്വാര്‍ഥതകളില്‍ കപടസ്നേഹത്തിന്‍റെ ചായമടിച്ച്‌,
ആ കൃത്രിമപ്പൂക്കള്‍ എന്‍റെ കാലടികളിലര്‍പ്പിച്ച്,
നിങ്ങളെന്നെ പൂജിച്ചു; പ്രീതി യാചിച്ചു.

ഇടക്കാരോ പിറുപിറുത്തു-
മോഹിനിയായ് വന്ന ഭീകരരൂപിണി;
ദുരിതം വിതക്കുമിവള്‍!
ശ്യാമദു:ഖങ്ങളെ ഇമകള്‍ക്കകത്തിട്ടുപൂട്ടി ഞാന്‍,
ശ്വേതസ്മിതവുമായ് പെയ്തൊഴിയാതെനിന്നു.
ഉള്ളില്‍ തിങ്ങിനിറയുന്ന നെടുവീര്‍പ്പുകള്‍
ഇടംകിട്ടാതെ രക്ഷപ്പെടാന്‍വെമ്പി.
എന്‍റെ നിശ്വാസങ്ങുടെ ചൂട് താങ്ങാനാവാതെ
നിങ്ങള്‍ ശാപവാക്കുകള്‍ വര്‍ഷിച്ചു.

ഒടുവില്‍ തുറന്നു ഞാനെന്‍ ഇമകള്‍!
മനസ്സിന്‍റെ പിരിമുറുക്കം കുറഞ്ഞു;
നിശ്വാസങ്ങളുടെ ചൂടു കുറഞ്ഞു;
സ്വാഭാവികമായ കുളിര്‍മയോടെ
അവ നിങ്ങളെ തഴുകി;
വിതുമ്പി നിന്നിരുന്ന അശ്രുബിന്ദുക്കള്‍
വെമ്പലോടെ താഴേക്കുരുണ്ടു.

ഇടക്കെപ്പോഴോ എന്‍റെ നിയന്ത്രണം വിട്ടുവോ?
നിശ്വാസങ്ങള്‍ കൊടുംകാറ്റായി;
ദു:ഖങ്ങള്‍ കരിമ്പൂതങ്ങളായ് രൂപമെടുത്തു;
കൈകള്‍കോര്‍ത്തവര്‍ നിങ്ങളുടെ തലക്കുമീതെനിന്ന്  
വെള്ളിത്തീതുപ്പി അട്ടഹസിച്ചു;
അലട്ടുന്ന തണുപ്പോടെ ഒലിച്ചിറങ്ങി
പ്രളയമായ് പെയ്തൊഴിഞ്ഞു.
അപ്പോഴേക്കും എനിക്കു പോകാന്‍ സമയമായി.

ഇനിയും കാലമിവിടെ 
വേനലും വരള്‍ച്ചയും ഉരുക്കിയൊഴിക്കും.
ആവര്‍ത്തനങ്ങളെ മന:പൂര്‍വ്വം മറന്ന്,
എന്‍റെ യാത്രയും ചിങ്ങപ്പെണ്ണിന്‍റെ വരവും
നിങ്ങള്‍ മതിമറന്ന് മദിച്ച് ആഘോഷിക്കുമ്പോള്‍
കരിപിടിച്ച മേഘവിഴുപ്പുകളെ അലക്കിവെളുപ്പിച്ച്‌ 
ആകാശക്കൊമ്പത്ത് ഉണക്കാനിടുന്ന സൂര്യന്‍
അര്‍ത്ഥംവെച്ചൊന്നു ചിരിച്ചു. 
ഞാന്‍ മറന്നുവെച്ചുപോയ ഒരു കണ്ണീര്‍ത്തുള്ളിയില്‍
അത് ഏഴുവര്‍ണങ്ങളില്‍ പ്രതിഫലിച്ചു;
ഇനിയും നിങ്ങള്‍ക്കായ് വസന്തമൊരുക്കാമെന്ന  
നിറമുള്ള എന്‍റെ സ്വപ്നപ്പീലികള്‍ വിരിച്ചാടും മയിലായ്
ലോലമേഘങ്ങള്‍ക്കിടയില്‍ ഒളിച്ചുകളിച്ചു.

ഏകാന്തമായ ഒരു കോണിലിരുന്ന്
ഞാനിന്ന് പ്രപഞ്ചത്തെ കാണുന്നു.
അവിടെ പ്രളയം നിലച്ചിരിക്കുന്നു;
മരതകവും പൊന്നും മിന്നിത്തിളങ്ങുന്നു;
മാദകമായ നിറക്കൂട്ടുകളുടെ ഊഞ്ഞാലില്‍
വസന്തം നിങ്ങളെ താലോലമാട്ടുന്നു;
എന്നില്‍നിന്നും അടര്‍ന്നുവീണുപോയ ദു:ഖപുത്രികള്‍
വെള്ളിക്കൊലുസുമിട്ട് കുണുങ്ങിക്കുണുങ്ങി ഒഴുകിനടക്കുന്നു;
കടലലകളെ ചെന്നുപുണര്‍ന്ന് പൊട്ടിച്ചിരിക്കുന്നു;
നിങ്ങളെന്നെ മറന്നിരിക്കുന്നു;
ഒരു നിറകണ്‍ചിരി എന്നില്‍ അറിയാതെ വിടര്‍ന്നു.   

Jan 3, 2011

ശ്മശാനഭൂമി

കത്തിയമര്‍ന്ന അനേകം ചിതകളുടെ 
ചാരം പേറുന്ന ഒരു ശ്മശാനഭൂമി.
അവിടവിടെ ചിതയുടെ ചൂടുതട്ടാന്‍
അവസരം കാത്തുകിടക്കുന്ന
മരിച്ചുമരവിച്ച സ്വപ്‌നങ്ങള്‍.
ചിതയിലെറിയാന്‍പോലും
ആരുമില്ലാത്ത അനാഥപ്രേതങ്ങളുടെ 
വൃഥാവിലുള്ള കാത്തിരിപ്പ്‌.
ഉച്ചിക്കുമുകളില്‍ കത്തിയെരിയുന്ന
 സൂര്യകോപത്തിനു കീഴെയും  
ആഴങ്ങളില്‍നിന്ന് ഉരുകിയുയരുന്ന
ആവിക്കു മീതെയും  
ചുറ്റിലും കറങ്ങിത്തിരിയുന്ന
 സഹതാപപ്പുഴുക്കത്തിനു നടുവിലും  
സ്നേഹത്തിന്‍റെ ചൂടുതട്ടാതെ
 മരവിച്ചുതന്നെ കിടക്കുന്ന
ആര്‍ക്കുംവേണ്ടാത്ത ശവശരീരങ്ങള്‍.  
ശ്മശാനം തണുപ്പിക്കാന്‍
പെയ്ത മഴക്കും വീശിയ കാറ്റിനും
കണ്ണീരിന്‍റെയും നെടുവീര്‍പ്പിന്‍റെയും 
അസ്വസ്ഥമായ ചൂട്.
വരണ്ടു വിണ്ട ഹൃദയം തലോടാന്‍
രണ്ടു കരിയിലകളെയെങ്കിലും വീഴ്ത്താനാവാതെ
അരികില്‍ ചലനമറ്റു നില്‍ക്കുന്ന,
മരണം കണ്ടുകണ്ടു മരിക്കാറായ ഉണക്കമരം.